കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന. ഓരോ ഇനത്തിലുള്ള മത്സ്യത്തിനും നിശ്ചയിച്ചിരിക്കുന്ന വലിപ്പമെത്തുന്നതിന് മുൻപേ അവയെ പിടിച്ചാൽ വൻ തുക പിഴയായി ഈടാക്കാനാണ് നീക്കം. മത്തിക്ക് 10 സെന്റിമീറ്ററും കിളിമീനിന് 12 സെന്റിമീറ്ററും അയലയ്ക്ക് 14 സെന്റിമീറ്ററുമാണ് കുറഞ്ഞ വലുപ്പം നിശ്ചയിച്ചിട്ടുള്ളത്. ഈ വലുപ്പം എത്തുന്നതിന് മുൻപ് അവയെ പിടികൂടിയ രണ്ട് ബോട്ടുകൾക്ക് കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് പരമാവധി തുകയായ രണ്ടര ലക്ഷം രൂപ വീതമാണ് പിഴ വിധിച്ചത്. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 58 ഇനത്തിൽപ്പെട്ട ചെറുമീനുകളെ പിടിക്കുന്നത് തടഞ്ഞുകൊണ്ട് ഫിഷറീസ് വകുപ്പ് നിയമം കൊണ്ടുവന്നത്. മത്തിക്കും പരവയ്ക്കും 10 സെന്റിമീറ്റർ കുറഞ്ഞ വലുപ്പം നിശ്ചയിച്ചപ്പോൾ കേര, ചൂര ഇവയ്ക്ക് 31 സെന്റിമീറ്ററും പാമ്പാടയ്ക്ക് 46 സെന്റിമീറ്ററും നെയ്‌മീനിന് 50 സെന്റിമീറ്ററും പാൽസ്രാവിന് 53 സെന്റിമീറ്ററും മോതയ്ക്ക് 61 സെന്റിമീറ്ററുമാണ് കുറഞ്ഞ വലുപ്പം നിശ്ചയിച്ചിരിക്കുന്നത്.
ബോട്ടുകളുടെ കുതിരശക്തിയുടെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് പിഴ ചുമത്തുന്നത്. ഒരു തവണ പിടിക്കപ്പെട്ട് പിഴ ചുമത്തപ്പെട്ട ബോട്ട് പിന്നെയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകും. മത്സ്യത്തിന്റെ നിയമാനുസൃതമായ കുറഞ്ഞ വലുപ്പം രേഖപ്പെടുത്തിയ സർക്കാർ ഉത്തരവ് പാലിക്കാത്ത ബോട്ടുകളുടെ പേരിൽ കർശനമായ നടപടി തുടരുമെന്ന് ഫിഷറീസ് സോണൽ ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു പറഞ്ഞു.






























