ന്യൂഡൽഹി : ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയേയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ ആളെയും കൂട്ടിയാണ് രാഹുൽ ഗാന്ധി എത്തിയിരിക്കുന്നത്. ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി. പെല്ലറ്റ് ഗൺ പ്രയോഗിച്ച പോലീസിനെതിരേ പരാതി കൊടുക്കാനാണ് രാഹുലിന്റെ നീക്കം. സഞ്ജീവ് എന്നയാളെ കൂട്ടിയാണ് രാഹുൽ എത്തിയത്. പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ ഇയാൾ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. നേരത്തെ പരാതി കൊടുക്കാൻ ശ്രമിച്ചെങ്കിലും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.
തുടർന്നാണ് രാഹുൽ ഗാന്ധി സഞ്ജീവിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തിയത്. നേരത്തെ മന്ദിർ മാർഗ് പോലീസ് സ്‌റ്റേഷനിലേക്ക് പോയെങ്കിലും പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തി ഡിസിപിയുമായി ചർച്ച നടത്തുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ തുടരുമെന്നാണ് രാഹുൽ പറയുന്നത്. ജന്തർ മന്തറിലെ പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് നേരത്തെ രാഹുൽ ഗാന്ധി പാർലമെന്റ് വർഷകാല സമ്മേളനത്തിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജന്തർ മന്തറിലും പാർലമെന്റ് മാർച്ചിലും പ്രതിഷേധക്കാർക്ക് നേരെ നടപടിയുണ്ടായിട്ടില്ലെന്നായിരുന്നു ഡൽഹി പോലീസിന്റെ വാദം.
അതിനിടെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ നടന്ന പൊലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ സുപ്രീം കോടതി ജഡ്ജി ആർ സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.































