ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട്, അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് ആരോപണം തുടങ്ങിയ നിർണായക വിഷയങ്ങളിൽ പാർലമെന്റിൽ സംവാദം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ. പാർലമെന്റ് എന്നത് സർക്കാരിന്റെ തീരുമാനങ്ങളും ബില്ലുകളും മാത്രം പ്രഖ്യാപിക്കാനുള്ള ഒരു ‘നോട്ടീസ് ബോർഡ്’ അല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ശബ്ദവും ആശങ്കകളും പ്രതിഫലിക്കേണ്ട ജനാധിപത്യ വേദിയാണത്. അതോടൊപ്പം, കോക്രോച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാർജിനെയും തരൂർ ശക്തമായി അപലപിച്ചു. സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയതിൽ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അഹിംസാത്മകമായ പ്രതിഷേധം നടക്കുമ്പോൾ എന്തിനാണ് ലാത്തിചാർജ്? ലാത്തിച്ചാർജ് അഹിംസയുടെ രീതിയല്ല, അത് അക്രമമാണ്. അതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ചർച്ചയെ അവർ എന്തിന് ഭയക്കുന്നുവെന്ന് എനിക്കറിയില്ല. ഇവയെല്ലാം രാജ്യത്തുടനീളമുള്ള പ്രധാന പ്രശ്‌നങ്ങളാണെന്ന് എല്ലാവർക്കും അറിയാം. ജനങ്ങളുടെ ശബ്ദവും ജനങ്ങളുടെ ആശങ്കകളും ഉയർത്താനുള്ള വേദിയാണ് പാർലമെന്റ്. സർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. പ്രതിപക്ഷത്തിന് പറയാനുള്ളത് പറയാൻ അവസരം ലഭിക്കണം’, തരൂർ പറഞ്ഞു.






























