ഹരിപ്പാട് : വികസനത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന ദയനീയമായൊരു കാഴ്ചയ്ക്കാണ് ഹരിപ്പാട് സാക്ഷിയായത്. തോട് കയ്യേറിയതിനെത്തുടർന്ന് പ്രദേശത്ത് രൂപപ്പെട്ട കനത്ത വെള്ളക്കെട്ട് കാരണം, മരിച്ച വീട്ടമ്മയുടെ ശവസംസ്കാരം നടത്താൻ ബന്ധുക്കൾക്കും നാട്ടുകാർക്കും മണിക്കൂറുകളോളം പോരാടേണ്ടി വന്നു. ഒടുവിൽ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം ചിതയൊരുക്കാനുള്ള ഭാഗത്ത് ക്വാറി വേസ്റ്റിറക്കി തറയുയർത്തി ദഹനപ്പെട്ടി സ്ഥാപിച്ചാണ് ശ്യാമളയുടെ മൃതദേഹം സംസ്കരിച്ചത്. കാട്ടിൽ ജങ്ഷൻ-കോതേരിൽ ലക്ഷംവീട് റോഡിന്റെ ഓരത്താണ് ശ്യാമളയുടെ വീട്. കേവലം 500 മീറ്റർ മാത്രം ദൂരമുള്ള റോഡിന്റെ 100 മീറ്ററിൽ താഴെ ഭാഗത്താണ് മഴവെള്ളം ഒഴുകിമാറാതെ വെള്ളക്കെട്ടായി മാറിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന തോട് സ്വകാര്യ വ്യക്തികൾ കയ്യേറി നികത്തിയതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം.
ഇതുകാരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി അമ്പതോളം വീട്ടുകാരാണ് നിത്യദുരിതം അനുഭവിക്കുന്നത്. നഗരസഭാ അധികൃതർക്കും സ്ഥലം എംഎൽഎ രമേശ് ചെന്നിത്തലയ്ക്കും പല തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.






























