റാന്നി: തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് യുവതലമുറയെ അധികാരികൾ അധിക്ഷേപിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ പറഞ്ഞു. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം ആനിരാജയെ കൈയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും തൊഴിലില്ലായ്മയ്ക്കെതിരെയും പ്രതികരിക്കുന്ന യുവതീയുവാക്കളെ മോശം പരാമർശങ്ങളിലൂടെ അധിക്ഷേപിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ കായികാമായി നേരിടുകയും കൈയ്യേറ്റം ചെയ്യുകയുമാണ് അധികാരികൾ ചെയ്യുന്നത്. രാജ്യത്ത് ജനാധിപത്യം പൂർണ്ണമായും ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം സെക്രട്ടറി ജോജോ കോവൂര് അധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവംഗം ലിസിദിവാന്,മണ്ഡലം അസി.സെക്രട്ടറി എം.വി പ്രസന്നകുമാര്,ജില്ലാ കൗണ്സിലംഗങ്ങളായ ടി.ജെ ബാബുരാജ്,സന്തോഷ് കെ.ചാണ്ടി,മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ ടി.പി അനില്കുമാര്,ജോയി വള്ളിക്കാല,ഡി ശ്രീകല,വി.ടി ലാലച്ചന്,ലോക്കല് സെക്രട്ടറിമാരായ സി.ടി കുര്യാക്കോസ്,സി.സുരേഷ്,ജോര്ജ് മാത്യു,സുരേഷ് അമ്പാട്ട്,മണ്ഡലം കമ്മറ്റിയംഗങ്ങളായ പി.എസ് സതീഷ്കുമാര്,പി.സി സജി,തെക്കേപ്പുറം വാസുദേവന്,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിപിന് പൊന്നപ്പന്,പ്രസിഡന്റ് സി.ആര് മനോജ്,പഞ്ചായത്തംഗങ്ങളായ കെ.ടി സജി,ബിന്ദുമോള് എന്നിവര് പ്രസംഗിച്ചു.






























