പാലക്കാട് : റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ പ്രിൻസിയെയാണ് ഒറ്റപ്പാലം പോലീസ് പിടികൂടിയത്. കേസിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരും ഇരകളായിട്ടുണ്ടെന്ന സംശയവും പോലീസിന് ലഭിച്ചിട്ടുണ്ട്.
ലക്കിടി സ്വദേശിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് നടപടി. 2006-ൽ ഒറ്റപ്പാലത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ പ്രിൻസിയെ പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം സൗഹൃദമായി വളരുകയും അതിന്റെ മറവിൽ പണവും മൊബൈൽ ഫോണും യുവതി കൈക്കലാക്കിയെന്നുമാണ് പരാതി. തുടർന്ന് ഇവരുടെ ബന്ധം കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പല ഘട്ടങ്ങളിലായി ഏകദേശം 20 ലക്ഷം രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു.
ഇതിന് പുറമെ കേരള ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വായ്പ എടുക്കാനും യുവതി നിർബന്ധിച്ചെന്നാണ് ആരോപണം. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിൻസിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരും പോലീസുകാരും സമാന രീതിയിലുള്ള ചൂഷണത്തിന് ഇരയായിട്ടുണ്ടാകാമെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പേരുകളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. അറസ്റ്റിന് പിന്നാലെ യുവതിക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. ഭീഷണിയും സാമൂഹിക അപമാനഭീതിയും കാരണം പലരും ഇതുവരെ പരാതിയുമായി മുന്നോട്ടുവന്നിരുന്നില്ലെന്നാണ് സൂചന. സംഭവത്തിന്റെ വ്യാപ്തി പരിശോധിക്കുന്നതിനായി യുവതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ പോലീസ് നീക്കം തുടങ്ങി.





























