മുംബൈ : ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം കോൺഗ്രസിൽ ലയിക്കാൻ പോകുന്നുവെന്ന വാർത്തകൾ തള്ളി വർക്കിങ് പ്രസിഡന്റും എംപിയുമായ സുപ്രിയ സുളെ. ഇത്തരം പ്രചാരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും കോൺഗ്രസുമായി ലയന ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഒരു വിഭാഗം കോൺഗ്രസ് ലയനത്തെ അനുകൂലിക്കുമ്പോൾ, മറുവിഭാഗം എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്ന ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് സുപ്രിയയുടെ ഈ പ്രതികരണം. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ചേംബറിൽ ശരദ് പവാർ എംഎൽഎമാരുടെ യോഗം വിളിച്ചതിനെ സഖ്യകക്ഷിയായ ഉദ്ധവ് വിഭാഗം രൂക്ഷമായി വിമർശിച്ചിരുന്നു.
അതോടെയാണ് സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു അതെന്നും രാഷ്ട്രീയമില്ലെന്നും സുപ്രിയ അറിയിച്ചത്. കോൺഗ്രസും എൻസിപിയും ഒറ്റക്കെട്ടാണെന്നും ഭാവിയിലും സഖ്യം തുടരുമെന്നും അവർ വ്യക്തമാക്കി. ‘മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഹുൽ ഗാന്ധിയുമായി പതിവായി ചർച്ച നടത്താറുണ്ട്’– അടുപ്പത്തിന്റെ ഉദാഹരണമായി സുപ്രിയ പറഞ്ഞു. ഷിൻഡെയെ പവാർ സന്ദർശിച്ചതിൽ തെറ്റില്ലെന്നും വ്യക്തിപരമായ സൗഹൃദങ്ങൾ സ്വാഭാവികമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും പറഞ്ഞു.






























