വാഷിങ്ടൺ: പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധപ്രതീതി ഉയരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ഉപരോധങ്ങളുമായി അമേരിക്ക. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ വ്യവസായി അലി അൻസാരി ഉൾപ്പെടെ 14 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെ ഇറാനും യുഎസിനും ഇടയിലെ നയതന്ത്ര ബന്ധം വീണ്ടും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഐ ആർ ജി സിക്ക് സാമ്പത്തിക സഹായം നൽകി എന്നാണ് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അലി അൻസാരിക്കെതിരായ ആരോപണം.
നേരത്തെ ബ്രിട്ടനും അൻസാരിക്കെതിരെ സമാനമായ രീതിയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പൊതു പണം ദുരുപയോഗം ചെയ്ത് അൻസാരി വിദേശ രാജ്യങ്ങളിൽ വൻതോതിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപങ്ങൾ നടത്തിയെന്നാണ് യുഎസിന്‍റെ വാദം. യുഎസ് ഉപരോധം മറികടന്ന് ഇറാനിയൻ ബാങ്കുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകൾ നടത്തുന്ന ഇറാന്‍റെ മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഷെൽ കമ്പനികളെയും യുഎസ് ട്രഷറി വിഭാഗം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്‍റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.





























