മലപ്പുറം : കുടിവെള്ള വിതരണ രംഗത്ത് മേൽനോട്ടത്തിന് ആളില്ലാതെ ജല അതോറിറ്റി പ്രതിസന്ധി നേരിടുമ്പോഴും, ഓവർസിയർ ഗ്രേഡ് III തസ്തികയിലേക്കുള്ള നിയമനങ്ങൾ അധികൃതർ ബോധപൂർവം വൈകിപ്പിക്കുന്നതായി ആക്ഷേപം. നൂറിലേറെ ഒഴിവുകൾ നിലവിലുണ്ടായിട്ടും സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ഉദ്യോഗാർഥികളെ തെരുവിലിറക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
ജല അതോറിറ്റി ഉദ്യോഗാർഥികൾക്ക് നൽകിയ വിവരാവകാശ മറുപടി പ്രകാരം ഓവർസിയർ ഗ്രേഡ് III തസ്തികയിൽ 175 ഒഴിവുകളുണ്ട്. ഇതിൽ 113 എണ്ണം തസ്തിക മാറ്റത്തിനു വേണ്ടി നീക്കിവച്ചതാണ്. ഈ ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നേടിയത് 35 പേർ മാത്രം. 4 മാർക്ക് നേടിയ ആൾ പോലും പട്ടികയിലുൾപ്പെട്ടു. മുഴുവൻ പേർക്കും നിയമനം നൽകിയാലും ഈ വിഭാഗത്തിൽ മാത്രം 78 ഒഴിവുകൾ ബാക്കി വരും. അതേസമയം ഈ വിഭാഗത്തിൽ നിയമന ശുപാർശ ലഭിച്ച പലരും പുതിയ ജോലിയിൽ ചുമതലയേറ്റിട്ടില്ല.





























