കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് സൂരജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് പരാതി നൽകി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി സമഗ്രമായി മുന്നോട്ടുകൊണ്ടുപോകണമെന്നും കുടുംബം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിയായ ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമെ ചികിത്സയിൽ പങ്കുണ്ടായിരുന്ന ഡോക്ടർമാരായ ആരതി അന്തർജനം, ആശാനിർമൽ എന്നിവരെയും കേസിൽ പ്രതിചേർക്കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ചികിത്സാ നടപടികളിൽ ഇവർക്കും ഉത്തരവാദിത്വമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ ഇന്നലെ മാതാപിതാക്കളുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പിതാവ് സൂരജിന്റേയും മാതാവ് വിജിഷയുടേയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. നേരത്തെയും അന്വേഷണസംഘം കുടുംബത്തെ കണ്ടിരുന്നു. ജൂലൈ അഞ്ചാം തീയതി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണായിരുന്നു ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുഞ്ഞിനെ മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.






























