തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീടൊഴിപ്പിക്കലിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പോലീസും അയൽവാസിയുമെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും പരാതി. സംഭവത്തിൽ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചു.
വീടൊഴിപ്പിക്കൽ ശ്രമത്തിനിടെയാണ് മക്കളുടെ കൺമുന്നിൽ നെയ്യാറ്റിന്‍കര സ്വദേശികളായ രാജനും അമ്പിളിയും കത്തിയമർന്നത്. കോടതി നടപടിക്കെത്തിയ പോലീസുകാരാണ് അപകടം ഉണ്ടാക്കിയതെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും മൊഴി. അയൽവാസിയായ വസന്തയാണ് ഇതിന് പിന്നിലെന്നും ആരോപണം ഉണ്ട്. സംഭവത്തിൽ ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ മുഖ്യമന്ത്രിക്ക് ഇന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് നൽകും.
അമ്പിളിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച മക്കൾക്കും നാട്ടുകാർക്കും കളക്ടർ പ്രശ്നപരിഹാരം ഉറപ്പ് നൽകിയിരുന്നു. കുട്ടികളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുക, സ്വന്തമായി ഭൂമിയും വീടും നൽകുക, തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാരും ഉന്നയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. റൂറൽ എസ്പി ബി. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട രഞ്ജിത്തിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.