കോയമ്പത്തൂർ : കോയമ്പത്തൂർ സ്‌ഫോടനക്കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (NIA) ചെന്നൈയിലെ അഞ്ച് ഇടങ്ങളിൽ ഉൾപ്പെടെ 40 സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രതികളുടെയും അനുയായികളുടെയും സ്വത്തുക്കൾ എൻഐഎ പരിശോധിച്ചു വരികയാണ്. ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂർ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
കൂടാതെ കോയമ്പത്തൂരിലെ കോട്ടൈമേട്, ഉക്കടം, പൊൻവിഴ നഗർ, രത്തിനപുരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ റെയ്‌ഡ് പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത ദേശീയ അന്വേഷണ ഏജൻസി ഒക്ടോബർ 27നാണ് അന്വേഷണം ഏറ്റെടുത്തത്. ഇന്ത്യയുടെ പ്രാഥമിക തീവ്രവാദ വിരുദ്ധ ടാസ്‌ക് ഫോഴ്‌സാണ് എൻഐഎ. ഒക്‌ടോബർ 23ന് പുലർച്ചെ 4.30ഓടെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മാരുതി 800 കാറിനുള്ളിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. കോട്ടായി ഈശ്വരൻ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ ജമീഷ മുബിൻ എന്ന 25കാരൻ കൊല്ലപ്പെട്ടിരുന്നു.





























