മൈസൂരു: പാലസിന് മുന്നിൽ ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് യുപി സ്വദേശി മരിച്ച സംഭവത്തിൽ അന്വേഷണവുമായി എൻഐഎ. മരിച്ച യുപി സ്വദേശി സലീമിന്റെ സഹോദരനെയും കൂട്ടാളിയെയും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ട് സ്ത്രീ കൂടി മരിച്ചതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ രാത്രി എട്ടരയോടെ മൈസൂരു പാലസിന്റെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി ആന്വേഷണം തുടങ്ങിയത്.
മരിച്ച യുപി സ്വദേശി സലീമുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എൻഐഎ സംഘം സ്ഫോടനം നടന്ന ഗേറ്റിന് സമീപം എത്തി പരിശോധന നടത്തി. സലീം താമസിച്ചിരുന്ന ലോഡ്ജിലും എൻഐഎ സംഘം എത്തി. ഇയാൾക്കൊപ്പം താമസിച്ചിരുന്ന സഹോദരനെയും സുഹൃത്തിനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





























