ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു) വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം. പൊള്ളലേറ്റ മറ്റ് രണ്ടുകുഞ്ഞുങ്ങൾ ചികിത്സയിൽ. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ശനിയാഴ്ചയാണ് സംഭവം. വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് വഴിതെളിച്ചത്. തുടർന്ന് ആശുപത്രിജീവനക്കാർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. പൊള്ളലേറ്റതിന് പിന്നാലെ മൂന്ന് കുഞ്ഞുങ്ങൾക്കും പ്രാഥമിക ചികിത്സ നൽകിയെന്ന് ആശുപത്രിയിലെ സിവിൽ സർജൻ കാഞ്ചൻ ദുബെ പറഞ്ഞു. ശേഷം തുടർചികിത്സയ്ക്കായി ജബൽപുരിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
കുഞ്ഞുങ്ങളിൽ ഒരാളുടെ നില ഗുരുതരമായിരുന്നു. ഈ കുട്ടിക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. ചിന്ദ്വാരയിൽ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധൻ ഇല്ലാതിരുന്നതിനാലാണ് ജബൽപുരിലേക്ക് മാറ്റാൻ നിർദേശിച്ചത്. കുഞ്ഞിനെ ജബൽപുരിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. എൻഐസിയുവിൽ തീപ്പിടിത്തമുണ്ടായത് എങ്ങനെ എന്നതിനേക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ആശുപത്രികൾ രോഗികളുടെ ജീവന് ഭീഷണി ഉയർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമങ് സിംഘാർ വിമർശിച്ചു.






























