ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതെന്ന് ഇറാൻ. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി ആണ് വിമർശനവുമായി രംഗത്തെത്തിയത്. ഇറാന് നേരെയുള്ള ആക്രമങ്ങൾ ആണവായുധങ്ങൾ സ്വന്തമാക്കാൻ മറ്റു രാജ്യങ്ങൾക്കുള്ള താൽപര്യം വർധിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. യുഎസിന്റെ ആക്രമണം തടയാൻ ഐഎഇഎ (ഇന്റർനാഷണൽ അറ്റോമിക് എനർജി), എൻപിടി (ന്യൂക്ലിയർ നൊൺപ്രൊലിഫെറേഷൻ ട്രീറ്റി) എന്നിവയിലെ അംഗത്വം അപര്യാപ്തമാണെന്നാണ് രാജ്യങ്ങൾ കരുതുന്നതെന്നും റെസായി പറഞ്ഞു.
‘ഇറാനെതിരായ ആക്രമണത്തോടെയുള്ള ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത ചെയ്തികൾ, ലോകമെമ്പാടുമുള്ള ആളുകളിൽ ആണവായുധം സ്വന്തമാക്കാനുള്ള മോഹം വർധിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച്, യുഎസിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഐഎഇഎയിലും എൻപിടിയിലുമുള്ള അംഗത്വം മതിയാവില്ലെന്ന് കണ്ടതോടെ. ആണവ സുരക്ഷയ്ക്ക് പകരം ആണവ അരക്ഷിതാവസ്ഥയാണ് ട്രംപ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്’, റെസായി പറഞ്ഞു. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ അന്താരാഷ്ട്ര സുരക്ഷാനിർദേശങ്ങളും ഇറാൻ അംഗീകരിച്ചിട്ടുണ്ടെന്നും പാലിച്ചിട്ടുണ്ടെന്നും റെസായി കൂട്ടിച്ചേർത്തു. എൻപിടി അംഗമായ ഇറാൻ, എല്ലാത്തരം പരിശോധനകൾക്കും സമ്മതിച്ചിട്ടുണ്ട്. ആണവ ചട്ടങ്ങളോട് മറ്റേതുരാജ്യത്തേക്കാളും പ്രതിബദ്ധത ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.






























