തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി. യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപ വരെ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാറുകൾക്ക് അനുമതി തേടി കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഓണത്തിനു ശേഷമുള്ള തെളിവെടുപ്പിന് പിന്നാലെ കമ്മിഷൻ അപേക്ഷയിൽ തീരുമാനമെടുക്കും. അടുത്ത മേയ് വരെ വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ മുതൽ 2027 മേയ് വരെയുള്ള കാലയളവിൽ 85 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 750 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. യൂണിറ്റിന് ശരാശരി 9.50 രൂപയാണ് കരാറുകളിലെ നിരക്ക്. എന്നാൽ റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച ശരാശരി വൈദ്യുതി വാങ്ങൽ നിരക്ക് 4.90 രൂപ മാത്രമാണ്. അധിക ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കേണ്ടിവന്നാൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് ഏകദേശം 15 പൈസയുടെ വർധനയുണ്ടാകാനാണ് സാധ്യത.






























