ബെംഗളൂരു: തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേർ ലഹരി ഉപയോഗിച്ചതായി പരിശോധന ഫലം. ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്‍. ഫാം ഹൗസില്‍നടന്ന പാർട്ടിയിൽ 73 പുരുഷൻമാരും 30 സ്ത്രീകളും പങ്കെടുത്തിരുന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിൽ 59 പുരുഷന്മാരും 27 സ്ത്രീകളും ഉൾപ്പടെ 86 പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇവർക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) നോട്ടീസ് അയക്കും. റേവ് പാർട്ടിക്കിടെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഫാം ഹൗസില്‍ സി.സി.ബിയുടെ റെയ്ഡ്. എം.ഡി.എം.എ.യും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തു.
തുടർന്നാണ് പാർട്ടിയിൽ പങ്കെടുത്തവരുടെ രക്ത സാംപിള്‍ പോലീസ് പരിശോധനക്കയച്ചത്. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള സിനിമാ നടിമാർ, മോഡലുകൾ, ടെലിവിഷന്‍ താരങ്ങൾ, ഡി.ജെ.കൾ, ടെക്കികൾ, ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവർ എന്നിവർ ഉൾപ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ‘ബ്ലഡി മസ്‌കാര’, ‘റാബ്‌സ്’, ‘കയ്വി’ തുടങ്ങിയ ഡി.ജെ.കളാണ് പാര്‍ട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ആന്ധ്രാപ്രദേശില്‍നിന്ന് ഇയാള്‍ നേരിട്ടെത്തിയാണ് പാര്‍ട്ടിയുടെ സംഘാടനം ഉള്‍പ്പെടെ ഏകോപിപ്പിച്ചത്.