എടത്വ : പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിലെ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിലാണ്. തകർന്ന കൈവരികൾക്ക് പകരം നാട്ടുകാർ ചേർന്ന് മുളകൾ വെച്ചിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ആശ്രയിക്കുന്ന ഈ പാലത്തിന്റെ ദുരവസ്ഥ പലതവണ അധികൃതരെ അറിയിച്ചു. പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹർജിയെ തുടർന്ന് കൈവരികൾ പുനസ്ഥാപിക്കുവാൻ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി 2021 ആഗസ്റ്റ് 4 ന് ഉത്തരവിട്ടെങ്കിലും അധികൃതർ യാതൊരു നടപടിയും എടുത്തിട്ടില്ല.
കൈവരികൾ തകർന്നതു മൂലം ഇരുചക്ര യാത്രക്കാർ അപകടത്തിൽപെടുന്നത് ഇവിടെ പതിവാണ്. നിരണം, തലവടി നിവാസികളുടെ നിരന്തരമായ ആവശ്യമാണ് തോട്ടടി പാലം പൊളിച്ചു പണിയുകയെന്നത്. അപകടവസ്ഥയിൽ ഉള്ള പാലത്തിലുടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് പോകുന്നത്. നിരണം പഞ്ചായത്തിനേയും തലവടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ ദിവസവും നൂറുക്കണക്കിന് വിദ്യാർത്ഥികൾ, ജോലിക്കാർ, മറ്റ് ആവിശ്യത്തിന് പോകുന്നവരും യാത്ര ചെയ്യുന്നതാണ്. നിരണത്ത് നിന്ന് എടത്വ പള്ളി, കോളേജ്, വിവിധ സ്കൂളുകൾ, അമ്പലപ്പുഴ ക്ഷേത്രം, ചക്കുളത്തുകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം.
അതുപോലെ തന്നെ തലവടി പഞ്ചായത്തിലുള്ളവർക്ക്, കടപ്ര-തിരുവല്ല വിവിധ ഭാഗങ്ങളിൽ ഉള്ള ആശുപത്രികൾ, നിരണം പള്ളി, മാർത്തോമാ പള്ളി, ബിലീവേഴ്‌സ് ഈസ്റ്റേൺ പള്ളി, മലങ്കര കാത്തോലിക്ക പള്ളി, പെന്തക്കോസ്ത് സഭകൾ, പനയന്നൂർ കാവ് ദേവി ക്ഷേത്രം, പമ്പ കോളേജ്, മാർത്തോമാ കോളേജ്, വിവിധ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്തുവാൻ ഈ പാലം സഹായകരമാണ്. നിരണത്ത് നിന്ന് ആലപ്പുഴ, അമ്പലപ്പുഴ, തകഴി, എടത്വ എന്നിവിടങ്ങളിലേക്കും, തലവടിയിൽ നിന്നും തിരുവല്ല, മാവേലിക്കര, ചെങ്ങുന്നൂർ, ഹരിപ്പാട് ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം.