റോഷി അഗസ്റ്റിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തേണ്ടത് ജോസ് കെ.മാണിയുടെ നിലനില്‍പ്പിന്റെ പ്രശ്നമായി മാറിക്കഴിഞ്ഞു
പാലാ : ജോസ് കെ.മാണിയും റോഷി അഗസ്റ്റിനും തമ്മിലുള്ള ശീതസമരം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പുകയുമ്പോള്‍ പാലാ മണ്ഡലം വീണ്ടും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. പാര്‍ട്ടിയില്‍ ചെയര്‍മാനെ കവച്ചുവെച്ചുകൊണ്ട് റോഷി ആഗസ്റ്റിന്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത് ഇനിയും വെച്ചുപൊറുപ്പിക്കേണ്ട എന്ന നിലപാടാണ് ജോസ് കെ.മാണി വിഭാഗത്തിനുള്ളത്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കുമെന്ന് റോഷി ആഗസ്റ്റില്‍ പ്രഖ്യാപിച്ചത് പ്രത്യേക ലക്ഷ്യങ്ങളോടെയായിരുന്നു എന്നുവേണം അനുമാനിക്കുവാന്‍. മുന്നണി മാറുവാന്‍ തുനിഞ്ഞ ജോസ് കെ.മാണിയെ പരാജയപ്പെടുത്തി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂലക്കിരുത്തേണ്ടത് പിണറായി വിജയന്റെയും ഇടതുപക്ഷത്തിന്റെയും ഒരാവശ്യമായി മാറിക്കഴിഞ്ഞു. അതിന് ഏറ്റവും നല്ലത് പാലായില്‍ ജോസ് കെ.മാണിയെ സ്ഥാനാര്‍ഥിയാക്കുകയും കാലുവാരി പരാജയപ്പെടുത്തുകയും ചെയ്യുക എന്നതാണ്.
പാര്‍ട്ടിയുടെ കടിഞ്ഞാന്‍ പൂര്‍ണ്ണമായി റോഷിയുടെ കയ്യില്‍ എത്തണമെങ്കില്‍ ഏറ്റവും വലിയ അധികാര കേന്ദ്രമായി റോഷി മാറുകയും ജോസ് കെ.മാണി ഒന്നുമല്ലാതായി തീരുകയും വേണം. ഇതിനുള്ള ചരടുവലികളാണ് അണിയറയില്‍ നടക്കുന്നത്. പാലായില്‍ മത്സരിക്കുവാന്‍ താല്പര്യം കാണിക്കാതിരുന്ന ജോസ് കെ.മാണിയെ വെട്ടിലാക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് പാലായില്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷയെ മത്സരിപ്പിക്കുവാനാണ് ജോസിന്റെ തന്ത്രപരമായ നീക്കം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.
പാലായിലെ പൊതുവേദികളിലും ഉത്സവപ്പറമ്പുകളിലുമെല്ലാം നിഷയുടെ സജീവ സാന്നിധ്യം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന നിഷയുടെ വീഡിയോ വൈറലായതോടെ ഈ അഭ്യൂഹങ്ങൾക്ക് ശക്തി കൂടിയിരിക്കുകയാണ്. എന്നാൽ നിഷയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി റോഷി അഗസ്റ്റിൻ വിഭാഗത്തിൽ കടുത്ത അതൃപ്തി പുകയുകയാണ്. നിഷ എം.എൽ.എ ആവുകയും ജോസ് കെ. മാണി രാജ്യസഭാ എം.പിയായി തുടരുകയും ചെയ്താൽ പാർട്ടിയിൽ തന്റെ സ്വാധീനം കുറയുമെന്ന് റോഷി ഭയപ്പെടുന്നു.
ജോസ് കെ. മാണി യു.ഡി.എഫിലേക്ക് തിരിച്ചുപോകാൻ നടത്തിയ നീക്കങ്ങൾക്ക് തടയിട്ടത് റോഷി അഗസ്റ്റിനാണെന്നുള്ള സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ ഒരു വിലപ്പെട്ട തെളിവായി ജോസ് കെ.മാണി കരുതുന്നു. സി.പി.എം നേതാക്കളോടൊപ്പം നിന്നുകൊണ്ട് തന്നെ പരാജയപ്പെടുത്താനുള്ള റോഷിയുടെ നീക്കമാണ് ഇതെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് പാലായില്‍ മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് ജോസ് കെ.മാണി എത്തിയത്. അതോടൊപ്പം റോഷി അഗസ്റ്റിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തേണ്ടത് ജോസ് കെ.മാണിയുടെ നിലനില്‍പ്പിന്റെ പ്രശ്നമായി മാറിക്കഴിഞ്ഞു. അണിയറയില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും രൂപപ്പെടുമ്പോള്‍ റോഷിയുടെ കണക്കുകൂട്ടലുകള്‍ പിഴക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിഷയുടെ സ്ഥാനാർത്ഥിത്വം കേരള കോൺഗ്രസ് (എം) നെ വീണ്ടുമൊരു പിളർപ്പിലേക്ക് നയിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.































