മുംബൈ : വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ സാധാരണമായതിനുപിന്നാലെ ഡീസലിലും ബയോ ഇന്ധനം വ്യാപകമാക്കാനുറച്ച് കേന്ദ്രസർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ ഡീസലിൽ രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണത്തിനു തുടക്കമായിട്ടുണ്ട്. ഇതിനുപിന്നാലെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. സർക്കാരിന്റെ ബദൽ ഇന്ധന നയത്തിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്നും അദ്ദേഹം പറയുന്നു.
ഡീസലിൽ നേരിട്ട് എഥനോൾ ചേർക്കാൻ കഴിയില്ല.
അതുകൊണ്ടാണ് എഥനോളിൽനിന്ന് തയ്യാറാക്കുന്ന ഐസോബ്യൂട്ടനോൾ എന്ന ബയോ ഇന്ധനം ഡീസലിൽ ചേർക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡീസലിനു ബദലായി ഐസോബ്യൂട്ടനോൾ പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. ഇതിന്റെ പരീക്ഷണപദ്ധതികളിൽ മികച്ച ഫലമാണ് കിട്ടിയത്. ജനറേറ്ററുകൾ എഥനോളിലും ഐസോബ്യൂട്ടനോളിലും വിജയകരമായി പ്രവർത്തിച്ചതായും ഗഡ്കരി അവകാശപ്പെട്ടു. ഊർജ സാന്ദ്രത കൂടിയ ബയോ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. എൻജിനുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ബയോ ഇന്ധനങ്ങളെ അപേക്ഷിച്ച് മലിനീകരണവും കുറവാണെന്ന് കണക്കാക്കുന്നു.
ഡീസലിൽ ഐസോബ്യൂട്ടനോൾ പ്രായോഗികമായി കൂടിയ അളവിൽ ഉപയോഗിക്കാനായാൽ ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി വീണ്ടും കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇ 20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനത്തിന്റെ മൈലേജ് കുറയ്ക്കുന്നതായും എൻജിനുൾപ്പെടെ തകരാറുകളുണ്ടാക്കുന്നതായും ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഡീസലിലും ബയോ ഇന്ധനം ചേർക്കാനുള്ള പദ്ധതിയുമായി നിതിൻ ഗഡ്കരി മുന്നോട്ടു വരുന്നത്.





























