ഡൽഹി: രാജ്യത്ത് ആകമാനം പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) അംഗീകാരത്തോടെ ഈ മെഡിക്കൽ കോളേജുകൾ പ്രവർത്തനമാരംഭിക്കും. ഇതോടെ 8,195 എംബിബിഎസ് സീറ്റ് കൂടി വർധിപ്പിച്ചു. തൽഫലമായി, രാജ്യത്തെ മൊത്തം എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,07,658 കവിഞ്ഞു. തെലങ്കാന, രാജസ്ഥാൻ, തമിഴ്‌നാട്, ഒഡീഷ, നാഗാലാൻഡ്, മഹാരാഷ്ട്ര, അസം, കർണാടക, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവടങ്ങളിലായി 50 മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നു പോലും നല്‍കിയില്ല. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല്‍ കോളേജുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം, 2014 മുതൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും തഴയുകയാണ് ഉണ്ടായത്. കേരളത്തെ പൂർണമായും അവഗണിച്ചതായി ആരോപണം ഉയരുന്നുണ്ട്.





























