റാന്നി: സംസ്ഥാന പാത പാർക്കിംഗ് കേന്ദ്രമാക്കി മാറ്റിയതിന് നടപടിയില്ലെന്ന് ആക്ഷേപം ഉയരുന്നു. പഴവങ്ങാടി ഗവ. യു.പി സ്കൂളിന് മുൻവശം റോഡ് കൈയ്യടക്കിയാണ് കരാറുകാരുടെ റോഡ് റോളറും ട്രാക്ടറും പാർക്കിംങ്ങ് ചെയ്യുന്നത്. ഇതിനെതിരെ നിരവധി പരാതി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലന്നാണ് ആരോപണം ഉയരുന്നത്. ചില ദിവസങ്ങളിൽ ടോറസ് ലോറിയും ഇവിടെ കാണാൻ കഴിയും. സ്കൂളിനു മുൻപിൽ റോഡ് മുറിച്ച് കടക്കാൻ ഉള്ള സീബ്രാലൈനു മുകളിലും വാഹനങ്ങളുടെ പാർക്കിംങ്ങ് കാണാം.റോഡിൻ്റെ ടാറിംങ്ങ് പണി കഴിഞ്ഞതുമുതൽ ഇട്ടിയപ്പാറ മുതൽ ബ്ലോക്ക് പടിവരെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് തുടരുകയാണ്. ഇതിനിടയിലാണ് ഇത്തരത്തിൽ റോഡ് നിർമ്മാണ ഉപകരണങ്ങളും കൂടി റോഡ് കൈയ്യടക്കുന്നത്.
പഴങ്ങാടി സ്കൂളിൻ്റെ മുൻഭാഗം മാമുക്ക് ഭാഗത്തേക്ക് ഇറക്കം കൂടിയായതിനാൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ദൂരക്കാഴ്ച കുറവായതിനാൽ ഇരുവശത്തു നിന്നും ബസുകൾ അടക്കം വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കുവാൻ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. വാഹനതിരക്കുള്ള ദിവസങ്ങളിൽ ഇവിടെ സ്ഥിരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്.





























