ചെന്നൈ : സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പ്രതികരിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ അറിയിക്കുകയുണ്ടായി. അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാൽ വിശദീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയ്യാറാകാൻ സാധ്യതയില്ല. ഈ പശ്ചാത്തലത്തിൽ അൻവറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് സൂചന. അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തിയതിന്റ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നും സഹപ്രവര്‍ത്തകൻ ഇ.എ. സുകുവും വ്യക്തമാക്കി. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.





























