റാന്നി : ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഏറെ നിർണായക കേന്ദ്രമായ പെരുന്തേനരുവിയിലേക്കുള്ള പ്രധാന വഴിയിൽ ദിശാ സൂചികയില്ലാത്തതുമൂലം സഞ്ചാരികള്‍ ബുദ്ധിമുട്ടുന്നു. വെച്ചൂച്ചിറയില്‍ നിന്നു നവോദയ വഴി പെരുന്തേനരുവിക്ക് പോകുന്ന പാതയിലാണ് ഇത്തരത്തിൽ അവഗണന നേരിടുന്നത്. ദിശാ സൂചികയ്ക്ക് പുറമെ സ്ഥിരം അപകട മേഖലയായിട്ടും റോഡിന്റെ വശത്തു ഇടിതാങ്ങി സ്ഥാപിക്കുകയോ അപകട സൂചന നൽകുന്ന മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. അവധിക്കാലമായതോടെ വിദ്യാർത്ഥികളടക്കം നിരവധി ആളുകളാണ് പെരുന്തേനരുവി കാണാൻ എത്തുന്നത്. അടുത്തിടെ രണ്ടു കാറുകൾ നവോദയ ജംങ്ഷനില്‍ നിന്നും പെരുന്തേനരുവി റോഡിൽ തലകീഴായി മറിഞ്ഞിരുന്നു.
യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുത്തനെയുള്ള കയറ്റം കയറി വരുന്നതിനോടൊപ്പം കൊടും വളവും ഉള്ളതിനാലാണ് ഇവിടെ പലപ്പോഴും അപകടങ്ങൾ ഉണ്ടാവുന്നത്. അപകടങ്ങൾ ഏറി വരുന്നതിനാൽ എത്രയും വേഗം ഇടിതാങ്ങി ഉൾപ്പെടെ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പെരുന്തേനരുവിയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന കുട്ടികൾക്കായി നിർമ്മിച്ച പാർക്കും മറ്റു അനുബന്ധ സൗകര്യങ്ങളും പുനർനിർമ്മിച്ചു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സഞ്ചാരികളെ ആകർഷിക്കുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവിടേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് വഴി കാണിക്കാൻ ബോർഡുകളില്ലാത്തത് വലിയ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.