കോന്നി : ശബരിമല മണ്ഡലകാലത്ത് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയെ ശബരിമല ബേസ് ആശുപത്രിയാക്കി മാറ്റിയതോടെ കോന്നി മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ദിശാ സൂചികകൾ സ്ഥാപിക്കാത്തത് മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്ക് വഴി തെറ്റുന്നതിന് കാരണമാകുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മാത്രമാണ് കോന്നി മെഡിക്കൽ കോളേജ് ബോർഡ് ഉള്ളത്. കോന്നി പാലം കഴിഞ്ഞാൽ ദിശാ ബോർഡ് ഇല്ലാത്തതിനാൽ കോന്നിയിൽ നിന്ന് വരുന്ന ആംബുലൻസ് ഉൾപ്പെടെ ഉള്ളവ അട്ടച്ചാക്കൽ ഭാഗത്തേക്ക് പോവുകയും കുമ്പഴ വെട്ടൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അമ്പലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിയാതെ കോന്നി സെൻട്രൽ ജംഗ്ഷനിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പമ്പയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് മുരിങ്ങമംഗലം അമ്പലം ജംഗ്ഷനിൽ എത്തി വഴിയറിയാതെ കോന്നി സെൻട്രൽ ജംഗ്ഷനിലേക്ക് പോയിരുന്നു. പിന്നീട് റോഡിൽ നിന്ന ആളുകളോട് വഴിചോദിച്ചാണ് ഇവർ മെഡിക്കൽ കോളേജിൽ എത്തിയത്. വഴിയറിയാതെ ബുദ്ധിമുട്ടുന്നത് മാത്രമല്ല ഗുരുതരാവസ്ഥയിൽ രോഗികളുമായി പോകുമ്പോൾ വഴിയാറിയാതെ അലഞ്ഞ് സമയം വൈകുന്നത് രോഗികളുടെ ജീവനും ആപത്താകുന്നുണ്ട്. രാത്രിയിൽ എത്തുന്ന ആബുലൻസുകൾ ആണ് ഏറെയും പ്രതിസന്ധിയിലാകുന്നത്. അർദ്ധരാത്രിയിൽ രോഗികളുമായി കോന്നിയിൽ എത്തി വഴി തെറ്റിപോയാൽ വഴി ചോദിക്കാൻ പോലും ആരും ഉണ്ടാകില്ല. കോന്നി മുരിങ്ങമംഗലം അമ്പലം ജംഗ്ഷൻ, മഞ്ഞകടമ്പ്, ആനകുത്തി തുടങ്ങിയ ഭാഗങ്ങളിൽ ആണ് പ്രധാനമായും സൂചന ബോർഡ് വേണ്ടത്. ബോർഡ് സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.





























