തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ സി പി എമ്മും സി പി ഐയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനമുണ്ടായില്ല. സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകത്തിലെത്തി എൽ ഡി എഫ് കൺവീനറും മുതിർന്ന സി പി എം നേതാവുമായ ടി പി രാമകൃഷ്ണൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ ചർച്ച നടത്തിയെങ്കിലും ധാരണയൊന്നും ആയിട്ടില്ല. പുറത്തുപറയാൻ തക്ക തീരുമാനങ്ങളിൽ എത്തിയിട്ടില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് ടി പി പ്രതികരിച്ചത്.
വരും ദിവസങ്ങളിലെ കൂടുതൽ കൂടിയാലോചനകളിലൂടെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം പ്രത്യാശ പങ്കുവച്ചു. ഇരുപാർട്ടികൾക്കുമിടയിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും കൂടിയാലോചനകൾ തുടരുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സി പി എമ്മിനും സി പി ഐക്കും ഒരേ രാഷ്ട്രീയമാണുള്ളതെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സി പി ഐയും, കീഴ്വഴക്കം ചൂണ്ടിക്കാട്ടി സി പി എമ്മും ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ ചർച്ചകൾ എങ്ങനെ അവസാനിക്കും എന്നത് കണ്ടറിയണം.






























