ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ മുസ്‌ലിം ലീഗിന്റെ മുദ്രയുണ്ടെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ വേദികളില്‍ വ്യാജ അവകാശവാദങ്ങള്‍ എത്ര നടത്തിയാലും ചരിത്രം മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഒരുഭാഗത്ത് എന്നും ഇന്ത്യയെ ഒന്നിപ്പിച്ച കോണ്‍ഗ്രസും മറുഭാഗത്ത് എല്ലായ്‌പ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ് ഉള്ളത്. രാജ്യം വിഭജിക്കപ്പെടണമെന്ന് ആഗ്രഹിച്ച ശക്തിയുമായി കൈകോര്‍ക്കുകയും അവരെ ശക്തിപ്പെടുത്തുകയും ചെയ്തത് ആരാണെന്നതിന് ചരിത്രം സാക്ഷിയാണ്. അതുപോലെ രാജ്യത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയവര്‍ ആരാണെന്നതിനും.’ -രാഹുല്‍ പറഞ്ഞു.
‘ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നത് ആരാണ്? ഇന്ത്യന്‍ ജയിലുകള്‍ കോണ്‍ഗ്രസ് നേതാക്കളാല്‍ നിറഞ്ഞകാലത്ത് രാജ്യത്തെ വിഭജിച്ച ശക്തികളുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കി ഭരിച്ചത് ആരാണ്? രാഷ്ട്രീയവേദികളില്‍ നിന്ന് നുണകള്‍ വര്‍ഷിച്ചാല്‍ ചരിത്രം മാറില്ല’ -രാഹുല്‍ തുടര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്ക് മുസ്ലിം ലീഗിന്റെ മുദ്രയാണെന്നായിരുന്നു തെരഞ്ഞെടുപ്പുറാലിയില്‍ നരേന്ദ്രമോദി പറഞ്ഞത്. ഇന്നത്തെ ഇന്ത്യയുടെ അഭിലാഷങ്ങളില്‍നിന്നും പ്രതീക്ഷകളില്‍നിന്നും കോണ്‍ഗ്രസ് പൂര്‍ണമായും അകന്നിരിക്കുകയാണെന്നും സ്വാതന്ത്ര്യസമരകാലത്ത് മുസ്ലിം ലീഗില്‍ നിലനിന്നിരുന്ന ആശയമാണ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു. ഇതിനാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്.
നേരത്തേ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി ജയറാം രമേശും മോദിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രസംഗങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ ദുര്‍ഗന്ധമുണ്ടെന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഗ്രാഫ് ഓരോ ദിവസവും താഴോട്ട് പോകുന്നതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നുമായിരുന്നു ഖാര്‍ഗെ പറഞ്ഞത്. മോദിക്ക് ചരിത്രമറിയില്ലെന്നും ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി. പയറ്റുന്നതെന്നുമായിരുന്നു ജയറാം രമേശ് പറഞ്ഞത്.





























