കോന്നി : എത്ര ശിലാഫലകങ്ങൾ നീക്കം ചെയ്താലും അടൂർ പ്രകാശിന്റെ പേര് കോന്നിയിലെ ജനമനസുകളിൽ നിന്ന് നീക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ അടൂര്‍ പ്രകാശിന്റെ പേരെഴുതിയ പഴയ ശിലാഫലകങ്ങള്‍ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കാനുള്ള കോന്നി എം.എല്‍.എ ജെനീഷ് കുമാറിന്റെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
അവികസിത പ്രദേശമായിരുന്ന കോന്നിയില്‍ സമാനതകളില്ലാത്ത വികസനമാണ് അടൂർ പ്രകാശ് എത്തിച്ചത്. കോന്നി മെഡിക്കൽ കോളേജ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയപ്പോൾ എൽ ഡി എഫ് സർക്കാർ കൈക്കൊണ്ട നിലപാടുകൾ പൊതുജന മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.
മെഡിക്കൽ കോളേജിൽ നിന്നും ഫലകങ്ങൾ നീക്കിയാൽ അടൂർ പ്രകാശിനെ വിസ്‌മൃതിയിൽ ആക്കാമെന്നത് കോന്നി എം.എൽ.എയുടെയും സി.പി.എമ്മിന്റെയും വ്യാമോഹം മാത്രമാണെന്ന് ജ്യോതിപ്രസാദ് പറഞ്ഞു.






























