മുംബൈ : ആര്യൻ ഖാനും സുഹൃത്ത് അർബാസ് മർച്ചന്‍റിനും മയക്കുമരുന്ന് വിറ്റുവെന്ന കുറ്റം ചുമത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തയാൾ കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന് കോടതി. ശിവരാജ് ഹരിജൻ എന്നയാൾക്കാണ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ഇതുസംബന്ധിച്ച കോടതി ഉത്തരവ് ലഭ്യമായത്.
ആര്യനും അർബാസ് മർച്ചന്‍റിനും ശിവരാജ് ഹരിജൻ മയക്കുമരുന്ന് വിറ്റു എന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശിവരാജ് ഹരിജൻ മയക്കുമരുന്ന് വിൽപ്പനക്കാരനാണ് എന്ന എൻസിബി വാദത്തിനും അടിസ്ഥാനമില്ലയെന്ന് കോടതി വ്യക്തമാക്കി. ഒക്ടോബർ മൂന്നിനാണ് ആഡംബരക്കപ്പലിൽ നടന്ന പാർട്ടിക്കിടെ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്നായിരുന്നു എൻ.സി.ബി ആരോപിച്ചത്. ഒക്ടോബർ 28 ന് ആര്യനും സുഹൃത്തുക്കളായ അർബാസ് മർച്ചന്‍റിനും മുൺമുൺ ധമേച്ഛക്കും ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.