തിരുവനന്തപുരം : സംഘപരിവാർ സംഘടനകളുമായോ ജാതിമത സംഘടനകളുമായോ ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്ന എൻ ശേഷാദ്രിനാഥൻ. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് തന്റെ അടുത്ത സുഹൃത്താണ്. ലോ കോളജിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പത്ത് വർഷത്തോളം ഒരുമിച്ച് പ്രാക്ടീസ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും എൻ ശേഷാദ്രിനാഥൻ പറഞ്ഞു. ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടില്ല. പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐയുമായോ, രാഷ്ട്രീയ നേതാക്കളുമായോ യാതൊരു ഒരു ബന്ധവുമുണ്ടായിരുന്നില്ല. വിവാദങ്ങൾക്ക് താൽപ്പര്യമില്ലെന്നും ശേഷാദ്രിനാഥൻ വ്യക്തമാക്കി.
സാമൂഹ്യ മാധ്യമത്തിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന ആരോപണം ശേഷാദ്രിനാഥൻ തള്ളി. അത്തരം പ്രചാരണം നടത്തിയിരുന്നെങ്കിൽ ഹൈക്കോടതിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിക്കും. തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ട് നിർജീവമാണ്. ആരോപണം ഉന്നയിച്ചവർ പ്രത്യേകമായൊരു പോസ്റ്റ് ചൂണ്ടിക്കാണിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല സൂക്ഷ്മതയോടെ നിർവഹിക്കുമെന്നും ശേഷാദ്രിനാഥൻ കൂട്ടിച്ചേർത്തു.






























