തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കാന്‍ നടപടികളുമായി കേരളം. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ രജിസ്ട്രേഷന്‍ നാളെ മുതല്‍ നോര്‍ക്ക തുടങ്ങും. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതര സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവര്‍, പഠനം, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിരമിച്ചവർ, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് തിരിച്ചു വരുന്നതിൽ പ്രഥമ പരിഗണന. നാളെ മുതല്‍ നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ നിന്ന് തിരികെ കൊണ്ടുവരേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും.
കൊവിഡ് 19 ഇല്ലെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടു. ഇവരെ ക്വാറന്‍റൈൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തണം. അതിർത്തിയിൽ ആരോഗ്യ പരിശോധന നടത്തും. അമരവിള, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം എന്നീ നാല് ചെക്ക്പോസ്റ്റുകള്‍ വഴി മാത്രം എത്തിച്ചാല്‍ മതിയെന്ന് മോട്ടോര്‍വാഹന വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദിവസവും നിശ്ചിത സമയത്ത് നിശ്ചിത എണ്ണം ആളുകളെ മാത്രം കടത്തിവിട്ടാല്‍ മതിയെന്നും സ്വകാര്യ വാഹനങ്ങളും കേന്ദ്രം അനുവദിക്കുമെങ്കില്‍ അന്തര്‍സംസ്ഥാന ബസുകളും ഏര്‍പ്പെടുത്താമെന്നും ശുപാര്‍ശയുണ്ട്.
ലക്ഷക്കണക്കിന് മലയാളികളാണ് വിവിധ സംസ്ഥാനങ്ങളിലുള്ളത്. രോഗപ്പകര്‍ച്ച രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ ഒറ്റയടിക്ക് തിരിച്ചെത്തുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി കൂടി ലഭ്യമാകേണ്ടതുണ്ട്.