പാലക്കാട് : മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദായായതായി റിപ്പോർട്ടുകൾ. മുൻഗണനാവിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവർ ആനുകൂല്യമില്ലാത്ത റേഷൻകാർഡിലേക്ക് (എൻ.പി.എൻ. എസ്.-നോൺ പ്രയോറിറ്റി നോൺ സബ്സിഡി) തരംമാറ്റപ്പെടുകയും ചെയ്തു. ഇനി മുൻഗണനാ ആനുകൂല്യം കിട്ടണമെങ്കിൽ പുതിയ അപേക്ഷ നൽകേണ്ടിവരും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യത്തോടെയുള്ള റേഷൻവിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ.), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്.), നോൺ പ്രയോറിറ്റി സബ്സിഡി (എൻ.പി.എസ്.) എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന റേഷൻകാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായിരിക്കുന്നത്.
പ്രയോറിറ്റി ഹൗസ് ഹോൾഡ് വിഭാഗത്തിൽപ്പെട്ട റേഷൻകാർഡുകളാണ് ഏറ്റവും കൂടുതൽ തരംമാറ്റപ്പെട്ടത്. ഈ വിഭാഗത്തിൽനിന്ന് 48,724 പേർക്ക് ആനുകൂല്യം നഷ്ടമായി. അന്ത്യോദയ അന്നയോജന വിഭാഗത്തിൽനിന്ന് 6,672-ഉം നോൺ പ്രയോറിറ്റി സബ്സിഡിയിലുള്ള 4,292-ഉം റേഷൻകാർഡുകൾ ആനുകൂല്യമില്ലാത്ത നോൺ പ്രയോറിറ്റി നോൺ സബ്സിഡി വിഭാഗത്തിലേക്ക് തരംമാറ്റിയിട്ടുണ്ട്.





























