ബെംഗളൂരു: ഭർത്താവ് ശാരീരിക ബന്ധത്തിന് തയ്യാറാവാത്തതിന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രിമിനൽ കേസെടുക്കാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. എന്നാൽ ഹിന്ദു വിവാഹ നിയമപ്രകാരം ഇത് ക്രൂരതയായി പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ യുവതി സമർപ്പിച്ച ക്രിമിനൽ കേസ് തള്ളിയാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധന നിരോധന നിയമവും, ഐപിസി 498 എയുമാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്.
‘പ്രണയം ആത്മാവും ആത്മാവും തമ്മിലാണെന്നും ശാരീരികമല്ലെന്നു’മുള്ള വിശ്വാസക്കാരനാണ് ഭർത്താവെന്നത് യുവതിയുടെ ആരോപണം മാത്രമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എം. നാഗപ്രസന്ന നിരീക്ഷിച്ചു. യുവതിയുമായി ലൈംഗിക ബന്ധം പുലർത്താൻ ഭർത്താവ് ഒരുഘട്ടത്തിലും തയ്യാറായിരുന്നില്ലെന്നത് ഹിന്ദു വിവാഹ നിയമപ്രകാരം ക്രൂരതയാണെന്നും പക്ഷേ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രൂരതയോ പീഡനമോ ആയി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2019 ഡിസംബർ 18നാണ് ഹർജിക്കാരി വിവാഹം കഴിച്ചത്. 28 ദിവസമാണ് യുവതി ഭർതൃവീട്ടിൽ കഴിഞ്ഞത്.
പിന്നാലെ ഫെബ്രുവരി അഞ്ചിന് ഇവർ സ്ത്രീധന പീഡന നിയമപ്രകാരം കേസ് നൽകി. വിവാഹബന്ധം വേർപെടുത്തുന്നതിനും കുടുംബ കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് 2022 നവംബറിൽ കോടതി വിവാഹമോചനം അനുവദിച്ചു. എന്നിട്ടും യുവതി ക്രിമിനൽ കേസുമായി മുന്നോട്ട് പോകുന്നത് ചോദ്യം ചെയ്താണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ മോചിതരായ സ്ഥിതിക്ക് ക്രിമിനൽ കേസ് ഒഴിവാക്കുകയാണെന്നും അല്ലെങ്കില്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതി വരുമെന്നും കോടതി വ്യക്തമാക്കി.





























