തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസി മലയാളികളുമായി ആദ്യ നാല് വിമാനങ്ങൾ മറ്റെന്നാൾ കേരളത്തിലെത്തും. 800 പേരാവും ആദ്യ ദിവസം എത്തുക. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലെത്തും. ദുബായ് വിമാനം കോഴിക്കോടേക്കാണ് ആദ്യദിവസം എത്തുക. ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാകും ഉണ്ടാവുക.
ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങള്‍ സർവീസ് നടത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. ആദ്യ ആഴ്ച അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്ന് വിമാനങ്ങൾ എത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക.
ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയിൽ 84 വിമാനങ്ങളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയിൽ വിമാന മാർഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്നാട്ടിലേക്കും ഡൽഹിയിലേക്കും 11 വിമാനങ്ങൾ വീതമാണ് ഉണ്ടാവുക.
ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പിൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നും ഇന്ത്യക്കാർ നാട്ടിലെത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിമാനമാർഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. അമേരിക്കയിലേക്ക് ആദ്യ ഘട്ടത്തിൽ വിമാനമയക്കാനാണ് തീരുമാനം. ആറ് വിമാനങ്ങൾ അമേരിക്കയിലേക്ക് അയക്കും. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.
അതേസമയം ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബായിലേക്കും മാലദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകൾ വീതമാണ് പുറപ്പെട്ടത്. ദുബായിലേക്കുള്ള കപ്പലുകൾ വ്യാഴാഴ്ച വൈകിട്ട് അവിടെ എത്തും. എട്ടാം തീയതി മടങ്ങിയേക്കുമെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. ദുബായിൽ നിന്ന് കപ്പലുകൾ കൊച്ചിയിലേക്ക് വരും. മടക്കയാത്രയ്ക്ക് മൂന്നര ദിവസം വേണം. കൂടുതൽ കപ്പലുകൾ തയ്യാറാണെന്നും ആവശ്യത്തിന് അനുസരിച്ച് നിയോഗിക്കുമെന്നും സേനാവൃത്തങ്ങൾ അറിയിച്ചു.