അടൂർ: ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ, കാർഷിക മേഖയ്ക്കും
നും പ്രാധാന്യം നൽകി എൻ.എസ്.എസ്. അടൂർ താലൂക്ക് യൂണിയന്റെ 88-ാം ബജറ്റ്. കാർഷിക, ഭവന സഹായ പദ്ധതി, വിവാഹ ധനസഹായം, ഭവനദാന സഹായ പദ്ധതി, മരണാന്തര സഹായ നിധി, ചികിത്സാ ധനസഹായം, വിദ്യാഭ്യാസ സ്പോൺസർഷിപ്പ് എന്നിവയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്. 2.1534581 കോടി രൂപ വരവും 2.1534500 കോടി രൂപ ചെലവും 81 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2025-26ലേക്കുള്ള ബജറ്റാണ് എൻ.എസ്.എസ്. അടൂർ താലൂക്ക് യൂണിയൻ ചെയർമാൻ ഡോ. കെ.ബി.ജഗദീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി ജി.അജിത്ത് കുമാർ അവതരിപ്പിച്ചത്.
ചികിത്സാ ധനസഹായം, വിവാഹ ധനസഹായ പദ്ധതിയ്ക്കായി കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ തുക വർദ്ധിപ്പിച്ചാണ് പുതിയ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. യൂണിയനിലെ കരയോഗങ്ങളിലെ കർഷകരെ ഉൾപ്പെടുത്തി ഒരു കർഷക കൂട്ടായ്മ രൂപവത്ക്കരിച്ച് കിസാൻ ക്ലബ്ബ് എന്ന സംരംഭത്തിന് കൂടുതൽ പ്രാധാന്യം ബജറ്റിൽ നൽകുന്നുണ്ട്. കരയോഗ അംഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികളിൽ പഠനത്തിൽ സമർത്ഥരായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യൂണിയൻ നടപ്പാക്കിവരുന്ന വിദ്യാഭ്യാസ സ്പോൺസർഷിപ്പ് പദ്ധതി ഇത്തവണയും ബജറ്റിലുണ്ട്. ഇതിന്റെ നടത്തിപ്പിനായി വിദ്യാഭ്യാസ നിധി തന്നെ രൂപവത്ക്കരിച്ചിട്ടുണ്ട്. കൂടാതെ പഠനകാര്യങ്ങളിൽ മുന്നോക്കം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും സമാന സാഹചര്യത്തിലുള്ള പെൺകുട്ടികളുടെ വിവാഹത്തിന് ധനം സഹായം നൽകുന്നതിനും ചികിത്സയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ധന സഹായം നൽകുന്ന എൻഡോവ്മെൻ്റുകളും ബജറ്റിൽ ഇടം പിടിച്ചു.
കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും മുൻകാല പ്രവർത്തകർ ഉൾപ്പെടെയുള്ള വയോജനങ്ങളുടെ സമഗ്ര ആരോഗ്യ പരിചരണം, കലാകായിക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കൽ, വിനോദ തീർത്ഥയാത്രകൾ സംഘടിപ്പിക്കൽ എന്നിവ സംഘടിപ്പിക്കുന്ന സ്വയം പ്രഭ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി. നിർദ്ധനരായ സമുദായ അംങ്ങൾ മരിക്കുമ്പോൾ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകുവാനോ സംസ്കരിക്കുവാനോ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ധനസഹായം നൽകുന്ന മരണാനന്തര സഹായനിധി രൂപവത്ക്കരിച്ചു.






























