പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. പൂണെയിലെ ദിവ്യ ജിതേന്ദ്ര പർമാറിനെ(23)യാണ് 22-കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. മോട്ടിവേഷണൽ സ്പീക്കറാണെന്നും ഇൻഫ്ളൂവൻസറാണെന്നും പരിചയപ്പെടുത്തിയാണ് സാമൂഹികമാധ്യമത്തിലൂടെ പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വിശ്വാസം നേടിയശേഷമാണ് ഇയാൾ നഗ്നചിത്രങ്ങളും ആവശ്യപ്പെട്ടത്.
യുവതിയുടെ ശരീരത്തിൽ ‘നെഗറ്റീവ് എനർജി’ ഉണ്ടെന്നും ഇത് മാറ്റാനായി നഗ്നചിത്രങ്ങൾ വേണമെന്നുമായിരുന്നു ആവശ്യം. ഇതിനൊപ്പം വിവസ്ത്രയായി ചില വ്യായാമങ്ങൾ ചെയ്യണമെന്നും പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. അതേസമയം, കൂടുതൽ സ്ത്രീകളിൽനിന്ന് ഇയാൾ ഇത്തരത്തിൽ ചിത്രങ്ങൾ കൈക്കലാക്കിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.






























