കോന്നി: നുമ മോളുടെ വേർപാട് കുമ്മണ്ണൂർ ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി.കാലവര്‍ഷം കലിതുള്ളിയപ്പോള്‍ കുമ്മണ്ണൂർ നെടിയകാലായിൽ ഷെഫീഖിൻ്റെയും നാദിറയുടെയും ഏകമകൾ നുമസ്തീനെയും കുത്തിയൊലിച്ചെത്തിയ മലവെള്ളം തട്ടിയെടുക്കുകയായിരുന്നു. കുടുംബത്തിനു മാത്രമല്ല നാട്ടുക്കാർക്കും കാലവർഷം സമ്മാനിച്ചത് ദുഖപെരുമഴ. ചൊവ്വാഴ്ച്ച കണ്ണൂർ പേരാവൂരിലുണ്ടായ ഉരുൾ പൊട്ടലിലാണ് ഒഴുക്കിൽപ്പെട്ട് കാണാതാവുന്നതും തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ നുമയുടെ മൃതദേഹം കണ്ടുകിട്ടുന്നതും.കാണാതായ വിവരം അറിഞ്ഞതുമുതൽ കുമ്മണ്ണൂരുകാർ ഭീതിയിലായി .കുഞ്ഞിൻ്റ ജീവൻ നഷ്ടപ്പെട്ടത് ഇവരെ തീരാ ദു:ഖത്തിലാക്കി.ഒരു വർഷം മുമ്പ് കണ്ണൂർ കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് നഴ്സായി ജോലി ലഭിച്ചതിനെ തുടർന്നാണ് നദീറ ഭർത്തൃമാതാവിനും പിതാവിനുമൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്.
നെടുമ്പുറംചാലിൽ ഉയർന്ന പ്രദേശത്തു നിന്നും കുത്തൊലിച്ചു വന്ന വെള്ളം ഇവരുടെ വീട്ടിലുടെ കയറി ഇറങ്ങുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ഭർത്തൃമാതാവും നാദിറയും രക്ഷപ്പെട്ടെങ്കിലും നാദിറ മാറോട് ചേർത്ത നുമ മോളെ മലവെള്ളപ്പാച്ചിൽ കവർന്നെടുക്കുകയായിരുന്നു.കുട്ടിയുടെ മൃതുദേഹം ചൊവ്വാഴ്ച്ച രാത്രി 12 ഓടേ കണ്ണൂരിൽ നിന്നും കുമ്മണ്ണൂരിലെ വസതിയിലെത്തിച്ചു.ബുധനാഴ്ച്ച രാവിലെ 8ന് കുമ്മണ്ണൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി തോരാമഴയിലും ഒട്ടനവധി ആളുകൾ കുട്ടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി.സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി, അംഗം രഘുനാഥ് ഇടത്തിട്ട, ലോക്കൽ സെക്രട്ടറി ആശിഷ് ലാൽ എന്നിവർ നുമയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.





























