പത്തനംതിട്ട: ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്ത കേരളത്തിലെ രണ്ട് കന്യാസ്ത്രീകളെയും നിരുപാധികം വിട്ടയക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ ആക്രമിച്ച ബി ജെ പി – സംഘ്പരിവാർ – ബജ്റംഗ്ദൾ പ്രവർത്ത കർ ക്കെതിരെ കർശന നടപടി സ്വീകരിക്കണം. അവർ ഛത്തീസ്‌ഗഡിലെ ദുർഗ് സെഷൻസ് കോടതിക്ക് മുന്നിൽ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് പറഞ്ഞ് ആക്രോശിക്കുകയാണ്. നിരപരാധികളായ കന്യാസ്ത്രീകളെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുന്നത്. മുസ്ലീങ്ങൾക്ക് ശേഷം ബിജെപി സർക്കാർ ക്രിസ്തുമത വിശ്വാസികളെയും ലക്ഷ്യംവെച്ചിരിക്കുകയാണ്.
ഇന്ത്യയിലെ പൗരൻമാരല്ല എന്നുപറഞ്ഞാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ഇതുതന്നെയാണ് കാലങ്ങളായി മുസ്ലീങ്ങൾക്കെതിരെയും ഇന്ത്യൻ തെരുവുകളിൽ സംഘപരിവാരമുയർത്തുന്ന മുദ്രാവാക്യം. രാജ്യത്ത് നിലനിൽക്കുന്ന എല്ലാ സാമൂഹ്യവ്യവസ്ഥയെയും ജനാധിപത്യത്തെയും മതേതര മൂല്യങ്ങളെയും തകർക്കുന്ന നിലപാടാണ് ബിജെപി സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ തച്ചു തകർക്കുകയാണ്. മനുസ്മൃതി രാജ്യത്ത് അടിച്ചേൽപ്പിക്കുക എന്ന അജണ്ടയോടെയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ നീതിക്കുവേണ്ടി ഒന്നിക്കണമെന്നും ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അൻസാരി ഏനാത്ത് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഫ്സൽ പത്തനംതിട്ട, ജില്ലാ ജനറൽ സെക്രട്ടറി റസാക്ക് 86, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഹിം മൗലവി, വർക്കിംഗ് പ്രസിഡന്റ് സാലി നാരങ്ങാനം, ഉമ്മർ കുട്ടി കുമ്മണ്ണൂർ, സുബൈർ കുട്ടി കാട്ടൂർ കാസിം കോന്നി, അബ്ദുല്ലത്തീഫ് മൗലവി കോളാമല, അബ്ദുറഹീം കുമ്മണ്ണൂർ, റഹീംകുട്ടി പെരുനാട്, അബ്ദുൽ അസീസ് കോന്നി, ഷംസുദ്ദീൻ മുളന്തറ എന്നിവർ സംസാരിച്ചു.





























