ചാത്തന്നൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവാവിനെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ സനൽ നിവാസിൽ സനൽ (44) ആണ് പിടിയിലായത്. പോളണ്ടിൽ ജോലി നൽകാമെന്നുപറഞ്ഞ് ചാത്തന്നൂർ ശ്രീരാഗത്തിൽ കൃഷ്ണരാജുവിൽനിന്നാണ് പണം തട്ടിയെടുത്തത്. 2.12 ലക്ഷം രൂപയാണ് സനൽ ആറുമാസം മുൻപ് കൃഷ്ണരാജുവിൽനിന്നു കൈക്കലാക്കിയത്. വിസ ലഭിക്കാതിരുന്നതിനെ തുടർന്ന് കൃഷ്ണരാജു പലപ്രാവശ്യം സമീപിച്ചെങ്കിലും വിസയോ കൊടുത്തപണമോ കിട്ടിയില്ല. തുടർന്ന് ചാത്തന്നൂർ സ്റ്റേഷനിൽ പരാതിനൽകി.
സനൽ പിടിയിലായതറിഞ്ഞ് സമാനരീതിയിൽ കബളിപ്പിക്കപ്പെട്ട ചിലർ സ്റ്റേഷനുമായി ഫോണിൽ ബന്ധപ്പെട്ട് പരാതി പറഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രേഖകളിലില്ലാതെ പണം നൽകിയവരും ഉണ്ട്. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയവരെയാണ് പ്രധാനമായും ഇയാൾ വലയിലാക്കിയത്. ചാത്തന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജസ്റ്റിൻ ജോൺ, എസ്.ഐ ആശ വി.രേഖ, എ.എസ്.ഐ മാരായ ബിജു, സുജിത്ത്, ജെയിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.