ഏറ്റുമാനൂര്‍ : കാര്‍ വില്‍പ്പന നടത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിയത് നാലരലക്ഷത്തോളം രൂപ. ഒടുവിൽ അധ്യാപികയില്‍ നിന്നും യൂസ്ഡ് കാര്‍ ഷോറൂം ഉടമയില്‍ നിന്നും പണം തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പാറക്കുളത്തില്‍ ജീമോന്‍ കുര്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ സ്വദേശിയായ അധ്യാപികയുടെ കാര്‍, യൂസ്ഡ് കാര്‍ ഷോറൂമില്‍ വില്‍പ്പന നടത്താമെന്ന് പറഞ്ഞാണ് ജീമോന്‍ വാങ്ങിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത എഴ് ലക്ഷം രൂപയുടെ ലോണ്‍ തീര്‍ത്ത് ബാക്കി തുക നല്‍കാമെന്ന് പറഞ്ഞാണ് അധ്യാപികയോട് കാര്‍ വാങ്ങിയത്. 2021 സെപ്റ്റംബറില്‍ ആണ് കേസിനാസ്പദമായ സംഭവം.
തുടര്‍ന്ന്, ഈ കാര്‍ ജീമോന്‍ കോഴിക്കോടുള്ള മെട്രോ യൂസ്ഡ് കാര്‍ ഉടമ ബിബീഷിന് 8,25,000 രൂപക്ക് വിറ്റു. ഇതില്‍ നിന്ന് ഒരു ലക്ഷം രൂപ അധ്യാപികക്ക് നല്കി. ബാക്കി ഏഴുലക്ഷം രൂപ ലോണ്‍ തിരിച്ചടക്കാനെന്നു പറഞ്ഞ് വാങ്ങി. എന്നാല്‍, മൂന്നരലക്ഷം രൂപ മാത്രമാണ് അടച്ചത്. തുടര്‍ന്ന്, ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം ആവശ്യപ്പെട്ട് ആളെത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന്, നാലരലക്ഷത്തോളം രൂപ അടച്ച് ലോണ്‍ ക്ലോസ് ചെയ്യുകയായിരുന്നു. യൂസ്ഡ് കാര്‍ ഷോറൂം ഉടമയും അധ്യാപികയും നല്കിയ പരാതിയിലാണ് ജീമോനെ അറസ്റ്റ് ചെയതത്. ജീമോന്റെ ഭാര്യ അമ്പിളിയും കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ സി.അര് രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.