മല്ലപ്പള്ളി : മല്ലപ്പള്ളി ടൗണിലെ പഴയ സിഐ ഓഫീസ് കാട് കയറി. പത്ത് സെന്റ് സ്ഥലവും അതിലെ രണ്ട് കെട്ടിടങ്ങളും കാട് കയറി. 2009 ജൂലായ് 31-ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ മല്ലപ്പള്ളി സിഐ ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ചെയ്തു. 2017-ൽ സർക്കാർ പുതിയ നയം നടപ്പാക്കിയതോടെ സിഐ സ്ഥാനം ഇല്ലാതായി. പോലീസ് ഇൻസ്‌പെക്ടർ എന്ന പേരിൽ സ്റ്റേഷൻ ചുമതല ഏൽപ്പിച്ചുനൽകുകയും ചെയ്തു. എസ്എച്ച്ഒ കീഴ്വായ്പൂര് സ്റ്റേഷനിലേക്ക് മാറി. 2020 മാർച്ചിൽ മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഏഴര ലക്ഷം രൂപ ചെലവിൽ ടൗണിൽ ക്യാമറ സ്ഥാപിക്കുകയും അതിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള മോണിറ്ററും മറ്റും ഇവിടെ സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ അധികനാൾ കഴിയും മുൻപേ ക്യാമറകളിൽ ചിലത് മോഷണം പോയി. ബാക്കി സംവിധാനം പ്രവർത്തനരഹിതവുമായി. ഫയലുകളും മറ്റും നോക്കാൻ ഇടയ്ക്ക് പോലീസ് ഉദ്യോഗസ്ഥരെത്തിയിരുന്നെങ്കിലും പിന്നീട് അതുമില്ലാതായി. പറമ്പിലെ ഫലവൃക്ഷങ്ങളിൽനിന്നുള്ള ആദായമെടുക്കാനുള്ള അവകാശം ലേലം ചെയ്ത് കൊടുത്തിരുന്നു. അതിനായി എത്തുന്നവർ മാത്രമാണ് ഈ വളപ്പിലേക്ക് കടന്നിരുന്നത്. ഇപ്പോൾ ഗേറ്റ് അടച്ചിരിക്കുകയാണ്. വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും വളർന്ന് കെട്ടിടവും പരിസരവും മൂടുന്ന നിലയിലായിട്ടുണ്ട്.





























