പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി പഴകിയതും ഉപയോഗശൂന്യമായ ആഹാരപദാർത്ഥങ്ങൾ പിടിച്ചെടുത്തു. തോംസൺ ബേക്കറി, ഇന്ത്യാ കോഫി ഹൗസ്, ഗോൾഡൻ ബേക്കറി, ഖലീല ബോർമ, ജോസ് ഹോട്ടൽ, മിഷ്ബി ഹോട്ടൽ, തനിമ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയതും ഉപയോഗശൂന്യമായ ആഹാരപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. പിഴ ഈടാക്കുന്നതിലേക്ക് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകിയെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇന്ന് 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 7 സ്ഥാപനങ്ങളിൽനിന്നും പഴയതും ഉപയോഗശൂന്യവുമായ ആഹാരസാധനങ്ങൾ കണ്ടെത്തി.
വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കത്തിക്കുന്ന ഡയാന ബോർമക്കും നോട്ടീസ് നൽകി. പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ വൈ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു.