തൃശ്ശൂർ : തൃശ്ശൂർ കടകശ്ശേരിയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പോലീസ്. മരിച്ച സഫിയയുടെ സ്വർണ്ണം നഷ്ടപ്പെട്ടതായി കുടുംബം പരാതി ഉയർത്തിയതോടെയാണ് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന സാധ്യത പോലീസ് പരിശോധിക്കുന്നത്. കടകശ്ശേരിയിലെ വീട്ടിൽ സഫിയക്കൊപ്പമുണ്ടായിരുന്ന മകൾ ഭർതൃവീട്ടിൽ പോയ സമയത്താണ് സംഭവം. മകൾ വീട്ടിൽ ഇല്ലാത്തപ്പോൾ സമീപത്തുള്ള ബന്ധു വീടുകളിലേക്ക് സഫിയ കിടന്നുറങ്ങാൻ പോകുന്നതായിരുന്നു പതിവ്. എന്നാൽ ഇന്നലെ രാത്രി വൈകിയും സഫിയ എത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ ബന്ധുക്കളാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. മൂക്കിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം.
സഫിയ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മരണം കൊലപാതകമാണോ എന്ന സംശയം ഉയർന്നത്. ശരീരത്തിൽ സ്വാഭാവിക മുറിവുകളുണ്ടെന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കിടെ കണ്ടെത്തി. ഇതും മോഷണത്തിനിടെയുണ്ടായ കൊലപാതകം എന്ന നിഗമനത്തിന് ബലം പകരുന്നുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.






























