തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് അര്‍ഹിക്കുന്നതിനെക്കാള്‍ അംഗീകാരമാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത്. ജനങ്ങള്‍ നല്‍കിയ സ്‌നേഹവും അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതലാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പ്രവര്‍ത്തനം പോരായെന്ന ആക്ഷേപം കേട്ടിട്ടുണ്ട്. എല്ലാവരും ഇടതുമുന്നണിയുമായി താരതമ്യപ്പെടുത്തുന്നത് കൊണ്ടാണ് ആ അഭിപ്രായം വരുന്നത്. അവര്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ല. അവര്‍ ചെയ്യുന്നത് ഞങ്ങള്‍ ചെയ്‌താല്‍ പിന്നെ മണ്ഡലത്തിലേക്ക് പോകാനാവില്ല. ആ പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിമര്‍ശനം വരുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അക്കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിക്കുന്നതിനോടൊപ്പം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരാകുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ കലങ്ങിമറിയുകയാണ്. കെ.പി.സി.സി അദ്ധ്യക്ഷനായ മുല്ലപ്പള്ളിയും മത്സരിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും അത്തരം കാര്യങ്ങളൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നുമാണ് നേതാക്കള്‍ പറയുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പിന് ഇനിയും എട്ട് മാസം ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്നതിനാകും പാര്‍ട്ടി ഊന്നല്‍ നല്‍കുക. അതേസമയം, വിജയ സാദ്ധ്യതയുള്ള സീറ്റുകളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ എത്താനുള്ള സാദ്ധ്യതയുണ്ട്. ഗ്രൂപ്പുകളിലും ഇത്തരം അഭിപ്രായം ഉയര്‍ന്നേക്കാം. എന്തായാലും മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവാക്കള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയമാവും ഇക്കുറി ഉണ്ടാവുകയെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു.





























