ടോക്യോ: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് (76) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ടോക്യോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അങ്കമാലി അതിരൂപതയിലെ കൊക്കമംഗലം ഇടവകാംഗമാണ്. 2011 മുതല്‍ ജപ്പാനിലെ വത്തിക്കാന്‍ നയതന്ത്രപ്രതിനിധിയാണ്. ചേര്‍ത്തല കൊക്കമംഗലം ചേന്നാത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി 1943 ഒക്ടോബര്‍ പതിമൂന്നി-നാണ് മാര്‍ ജോസഫ് ചേന്നോത്ത് ജനിച്ചത്. എറണാകുളം പെറ്റി സെമിനാരിയില്‍ വൈദിക പഠനവും റോമില്‍ ഉപരിപഠനവും നടത്തി.
1969ല്‍ ഓസ്ട്രേലിയയില്‍നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. ഡിപ്ലോമസിയിലും ഇന്റര്‍നാഷണല്‍ ലോയിലും ഡിപ്ലോമയും കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി. ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മന്‍, ചൈനീസ് ഭാഷകളില്‍ വൈദഗ്ധ്യവും നേടിയിട്ടുണ്ട്. വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായുള്ള ആദ്യനിയമനം കാമറൂണിലായിരുന്നു. രണ്ടു വര്‍ഷം വത്തിക്കാന്‍ വിദേശ വകുപ്പിലും തുടര്‍ന്ന് ടര്‍ക്കി, ലെക്സംബര്‍ഗ്, ബല്‍ജിയം, യൂറോപ്യന്‍ യൂണിയന്‍, സ്പെയിന്‍, ഡന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ഫിന്‍ലാന്റ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.





























