തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നൽകുന്നതിനായി 53 കോടിയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് നൽകുന്നത്. മുൻ സർക്കാരുകളൊന്നും ഒരുമിച്ച് ഇത്രയും വലിയ തുക വകുപ്പിന് അനുവദിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. എ.എ.വൈ. (മഞ്ഞ കാർഡ്) ഗുണഭോക്താക്കൾക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കുകയും ഉത്രാട ദിനമായ ഓഗസ്റ്റ് 25-നകം വിതരണം പൂർത്തിയാക്കുകയും ചെയ്യും.






























