ഡൽഹി : തദ്ദേശ, നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യതകൾ തേടി 22-ാം ദേശീയനിയമ കമ്മിഷൻ. തദ്ദേശ തിരഞ്ഞെടുപ്പിനെ പൊതുതിരഞ്ഞെടുപ്പുകൾക്കൊപ്പമാക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരുകയാണെന്ന് നിയമകമ്മിഷൻ അധ്യക്ഷനും കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ റിതുരാജ് അവസ്തി വ്യക്തമാക്കി. കേന്ദ്രം ഇക്കാര്യത്തിൽ കമ്മിഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യതകൾ നേരത്തേതന്നെ കമ്മിഷൻ പരിശോധിച്ചുവരുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പുകൂടി ഇതിനൊപ്പം നടത്തുന്നതിനുള്ള സാധ്യതകളാണ് കേന്ദ്രം തേടിയത്. റിപ്പോർട്ട് നൽകുന്നതിന് സമയപരിധി കേന്ദ്രം പറഞ്ഞിട്ടില്ല.
അതേസമയം, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി ഇതുസംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടി. ഈ മാസം 15-നകം നിർദേശങ്ങൾ സമർപ്പിക്കണമെന്ന് പത്രപ്പരസ്യത്തിലൂടെ സമിതി ആവശ്യപ്പെടുകയും ചെയ്തു.തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനാവശ്യമായ നിയമപരവും ഭരണപരവുമായ ചട്ടക്കൂട് തയ്യാറാക്കിനൽകാനാണ് കേന്ദ്രം ഉന്നതതലസമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയിലോ തിരഞ്ഞെടുപ്പ് നിയമങ്ങളിലോ ഇതിനാവശ്യമായ ഭേദഗതികൾ നിർദേശിക്കൽ, പൊതുവായ വോട്ടർപ്പട്ടിക, വോട്ടിങ് യന്ത്രങ്ങൾ, വി.വി. പാറ്റുകൾ തുടങ്ങിയവ സജ്ജമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ ശുപാർശകൾ സമർപ്പിക്കാൻ ഉന്നതതല സമിതിയോട് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു.





























