കണ്ണൂർ : പയ്യന്നൂരില്‍ സിപിഎം ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണ ഫണ്ട് തിരിമറിയുടെ ‘തീവ്രത’ കുറച്ച് പാർട്ടിയുടെ പ്രതിഛായ സംരക്ഷിക്കാൻ അണിയറയിൽ നീക്കം. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നേതാക്കൾക്ക് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും എല്ലാവർക്കുമെതിരെ കർശന നടപടി ഉണ്ടാകില്ലെന്നാണു വിവരം. പേരിനു മാത്രം നടപടിയെടുക്കാനാണ് ആലോചന. മാത്രമല്ല അന്വേഷണ കമ്മിഷൻ അംഗങ്ങളെയും ആരോപണ വിധേയരായ 2 നേതാക്കളെയും ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ ഉന്നത നേതാക്കൾ പ്രത്യേകമായി വിളിച്ചു സംസാരിച്ചതായാണു വിവരം.
അണികളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വിവാദ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല. പെരിങ്ങോം, പേരാവൂർ ഏരിയ കമ്മിറ്റികൾക്കു കീഴിലും പാർട്ടിയുടെ പ്രതിഛായയ്ക്കു മങ്ങലേൽപിക്കുന്ന വിവാദ വിഷയങ്ങൾ പുകയുന്നുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ട് എന്നിവയിൽ തിരിമറി നടന്നതായാണ് ആരോപണം. അന്വേഷിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവരെ നിയോഗിച്ചിരുന്നു.
ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ധനസമാഹരണത്തിനു വേണ്ടി സിപിഎം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായും ഒരു നറുക്കിനു വേണ്ടി പിരിച്ചെടുത്ത തുക പൂർണമായി ചിട്ടിക്കണക്കിൽ പെടുത്തിയില്ലെന്നുമാണ് ആരോപണം. 2 രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതിരുന്നതോടെയാണു തിരഞ്ഞെടുപ്പു ഫണ്ട് പിരിവിലെ തിരിമറി ശ്രദ്ധയിൽ വന്നത്. കൗണ്ടർ ഫോയിലുകൾ ഹാജരാക്കാൻ നിർദേശിച്ചപ്പോൾ, 2 രസീത് ബുക്കുകൾ ഹാജരാക്കിയെങ്കിലും അവ പ്രത്യേകമായി അച്ചടിച്ചത് ആണെന്നു കണ്ടെത്തിയിരുന്നു.