തിരുവനന്തപുരം : ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ പോസ്റ്റർഒട്ടിച്ചും ചുവരെഴുതിയും വികൃതമാക്കിയാൽ ഒരുവർഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും ഒടുക്കേണ്ടിവരും. ബാനർ കെട്ടിയും ഫ്ലെക്‌സ് ബോഡുകൾവെച്ചും നോട്ടീസ് പതിച്ചും പരസ്യം പ്രദർശിപ്പിച്ചും പൊതുയിടങ്ങൾ നശിപ്പിക്കുന്നവർക്ക് ആറുമാസം തടവും 50,000 രൂപ പിഴയും നൽകാനും വ്യവസ്ഥചെയ്യുന്ന കരട് നിയമം തയ്യാറായി.
നിയമപരിഷ്‌കരണ കമ്മിഷൻ തയ്യാറാക്കിയ കരട് ബിൽ (ദ കേരള പ്രിവൻഷൻ ഓഫ് ഡിഫെയ്‌സ്‌മെന്റ് ഓഫ് പ്രോപ്പർട്ടി ബിൽ 2024) സർക്കാരിന് കൈമാറി. തദ്ദേശ, നിയമവകുപ്പുകളുടെ പരിശോധനകൾക്കുശേഷം ബിൽ പാസാക്കുന്നത് സർക്കാരിന്റെ സജിവ പരിഗണനയിലാണ്. പൊതുസ്ഥലങ്ങളും പുരാവസ്തുപ്രാധാന്യമുള്ള സ്ഥലങ്ങളും വികൃതമാക്കുന്നത് തടയാൻ നിയമം വേണമെന്ന നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (2006-2008) യുടെ ശുപാർശകൂടി കണക്കിലെടുത്താണ് കരട് ബിൽ തയ്യാറായിട്ടുള്ളത്.





























