തിരുവനന്തപുരം : സി.പി.ഐ. സംസ്ഥാന കൗണ്‍സിലിൽ കൂടുതലും വിമര്‍ശനമുണ്ടായത് ബജറ്റ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍. സി.പി.ഐ. നേതൃത്വംകൂടി അറിഞ്ഞുകൊണ്ടാണോ വിദേശസര്‍വകലാശാലയ്ക്ക് പരവതാനിവിരിക്കുന്ന സമീപനമുണ്ടായത് എന്നായിരുന്നു ചോദ്യമുയർന്നത്. ഇതിന്, അല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം നല്‍കി.നവകേരള സദസ്സുമുതല്‍ ബഹുജനസംഘടനകളുടെ പ്രവര്‍ത്തനംവരെ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടിലാണ് ശനിയാഴ്ച ചര്‍ച്ചനടന്നത്.
‘‘നയപരമായ കാര്യങ്ങള്‍ ആലോചിച്ചും ചര്‍ച്ചചെയ്തും തീരുമാനിക്കണമെന്നാണ് പാര്‍ട്ടിനിലപാട്. വിദേശസർവകലാശാലയുടെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. എല്‍.ഡി.എഫിലും ചര്‍ച്ചചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പരസ്യനിലപാട് സ്വീകരിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കഴിയില്ല. എല്ലാ കാര്യവും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. അക്കാര്യം നിങ്ങളെ അറിയിക്കുകയാണ്’’ ബിനോയ് യോഗത്തില്‍ വിശദീകരിച്ചു.





























